Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ?

അഖിലിന്റെ പോസറ്റിലെ ഒരു ഭാഗമാണിത്:
പണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് സംഗീത വിവരം മാത്രം ഉണ്ടാരുന്ന ആളുകള്‍ക്ക് മനസ്സിലാവുന്ന കുറെ കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി തുടങ്ങി..ഇതെല്ലം ശരത് എന്ന ഒരു വ്യക്തിയുടെ വിജയം ആയിട്ട് ഞാന്‍ കാണുന്നു. ഈ പരിപാടി കണ്ടു തുടങ്ങിയത് തന്നെ ശരത് എന്ന വ്യക്തിയുടെ വിലയിരുത്തലുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ആരുന്നു. ഈ കാരണങള്‍ എല്ലാം കൊണ്ടും ദാസേട്ടന്‍ പറഞ്ഞ ആ വാചകത്തോട്‌ ഞാന്‍ എതിര്‍ക്കുന്നു.

യേശുദാസ് പറഞ്ഞത് എന്താണ്:
ചില പാട്ടൊക്കെ കഴിയുമ്പം.. മോനെ.. സംഗതികളൊക്കെ അങ്ങ് വഴുക്കി പോയി കേട്ടോ.. ഇതൊട്ടും ശെരിയായില്ല കേട്ടോ.. ഇമ്മാതിരി ഉള്ള കൊമ്മെന്സ് കുട്ടികളെ വേദനിപ്പിക്കും.. ഞാന്‍ ഈ ഗന്ധര്‍വ സംഗീതത്തിന്‍റെ വിധി കര്‍ത്താക്കളോട് പറഞ്ഞിരുന്നു.. ഇങ്ങനെ ഉള്ള എന്തേലും ചെയ്താലേ ഈ ഷോ മുന്നോട്ടു പോകുവോള്ളൂ എന്ന് നിങ്ങള്ക്ക് എന്ന് തോന്നുന്നുവോ... അന്ന് രാവിലെ എന്നെ ഒന്ന് വിളിച്ചു അറിയിക്കണം.. ഇതില്‍ നിന്നും ഞാന്‍ എന്‍റെ പേര് അങ്ങ് പിന്‍ വലിചേക്കാം...ഈ മേല്‍പറഞ്ഞ വാചകം ഗാനഗന്ധര്‍വന്‍ യേശുദാസ് അദ്ധേഹത്തിന്‍റെ തന്നെ പേരില്‍ കൈരളി എന്ന മാധ്യമം നടത്തുന്ന ഗന്ധര്‍വ സംഗീതം ജൂനിയര്‍ എന്ന റിയാലിറ്റി ഷോയുടെ മെഗാ ഫൈനല്‍ ഏപ്രില്‍ നാലിന് വൈകിട്ട് ചെന്നൈ-ഇല്‍ വെച്ച് നടത്തിയപ്പം പറഞ്ഞ വാക്കുകള്‍ ആണ്.

ഇനി അനിൽശ്രീ കമന്റിൽ പറഞ്ഞപോലെ, യേശുദാസിന് വാക്കും പ്രവൃത്തിയും തമ്മിൽ ഒരു സാമ്യവുമില്ലെന്നു വച്ചാൽ തന്നെ ഇക്കാര്യത്തിൽ പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്തേ പറ്റൂ.
Idea Star Singer ൽ എന്താ കാണിച്ചുകൂട്ടുന്നത്. പാട്ടുപാടുന്ന കുട്ടി ആ പാട്ടിലെ കഥാപാത്രത്തിന്റെ വേഷമിട്ട് അഭിനയിക്കുന്ന അവസ്ഥ അരോചകം സൃഷ്ടിക്കുന്നില്ലെ. പാട്ടുകാരനെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ എന്തിനാണ് വേഷം കെട്ട്. വിവിധ തരത്തിലുള്ള പാട്ടുകൾ, വേണമെങ്കിൽ ഒരു പെർഫോമൻസും ആവാം. അതിൽ കൂടുതൽ അഭിനയം പാട്ടുകാർ എന്ന നിലയ്ക്ക് ആവശ്യമില്ല.

അഖിൽ വീണ്ടും പറയുന്നു:
എന്ത് കൊണ്ടാണ് ദാസേട്ടന്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം ശരത്തിനെ കുറിച്ച് നടത്തിയത് എന്ന് അറിയില്ല. ഒരു പക്ഷെ ഇമ്മാതിരി ഉള്ള അഭിപ്രായ പ്രകടനങ്ങള്‍ കുട്ടികളെ വല്ലാതെ തളര്‍ത്തും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവം..

ഇത്തരത്തിലുള്ള കമന്റുകൾ കുട്ടികളെ മാ‍നസികമായി തളർത്തും എന്നുള്ളത്
വെറും തോന്നൽ മാത്രമല്ല. അവഹേളനം കേട്ട് കരയുന്ന എത്ര സീനുകൾ കണ്ടിരിക്കുന്നു. എലിമിനേഷൻ റൌണ്ടിൽ കരയിപ്പിക്കുക എന്നത് ഒരു ആചാരമായിട്ടുണ്ട്.

എന്തിനാണ്‌ ഇത്തരത്തിലുള്ള മത്സരങ്ങൾ. മത്സരത്തിലൂടെ നല്ല കഴിവുള്ളവരെ തിരഞ്ഞെടുക്കുക എന്നതാണോ ലക്ഷ്യമിടുന്നത്. ഈ ഷോയിൽ പങ്കെടുക്കാനുള്ള സാമ്പത്തികമായും സാങ്കേതികമായും ഭദ്രതയില്ലാത്തവരെക്കുറിച്ചും ചിന്തിച്ചിട്ടാണെങ്കിൽ, ഇവർ തന്നെ “സൂപ്പർ സ്റ്റാർ”.

നമ്മുടെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ. നല്ലതിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ മാർക്കിന്റെ ആനുകൂല്യം ഉണ്ടായപ്പോൾ, അത് പിടിച്ചെടുക്കാനുള്ള മത്സരമായി. കലാതിലകങ്ങൾ ചില വിജയങ്ങൾ നേടിയപ്പോൾ അതിനുവേണ്ടിയായി പിന്നീടുള്ള മത്സരങ്ങൾ. പിന്നെ വഴക്ക്, കേസ്, കോടതി തുടങ്ങിയവ മത്സരത്തിന്റെ പര്യായമായി. എങ്കിലും അതിനുവേണ്ടി പണം ചിലവാക്കാൻ കഴിവുള്ളവർക്കും സ്വാധീനമുള്ളവർക്കും മാത്രമായി ഇത്തരം മത്സരങ്ങൾ.
മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.
റിയാലിറ്റി ഷോകളിലെ പ്രതിഫലത്തിന്റെ വർദ്ധനവ് ഈ വിഭാഗത്തിലും തർക്കത്തിനും കേസിനും ഇടവരുത്താതിരിക്കട്ടെ. എങ്കിലും വിദ്വേഷവും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും എന്നുള്ളത് തീർച്ചയാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം വളരെ സൌഹൃദത്തിലാണെന്ന് അവർതന്നെ പറയുന്നുണ്ട്. എങ്കിലും സൌഹൃദപരമായ ഒരു അർത്ഥവും ‘മത്സരം’ എന്ന വാക്കിലില്ല.

മത്സരം = (ഡിൿഷണറിയിൽ നിന്ന്‌) ജയിക്കാനുള്ള ഇച്ഛ, അസൂയ, ദ്രോഹം, അത്യാഗ്രഹം, സ്വാർത്ഥം, കലഹം, കൊതുക്, സോമരസം .
സൌഹൃദമത്സരം ആവണമെങ്കിൽ തന്നെ, സൌഹൃദം എന്ന വിശേഷണം ചേർക്കണം.

പണ്ടൊരു ചൊല്ലുണ്ട്, ‘മുറുക്കാൻ പഠിച്ചാൽ ഇരക്കാൻ പഠിച്ചു‘ എന്ന്.
റിയാലിറ്റി ഷോയിൽ പങ്കെടുത്താൽ അങ്ങനെയൊരു പരിചയം ഉണ്ടാകും. അതും ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.

Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം.
മതം:സ്വാമി: മതം എന്നു പറഞ്ഞാൽ അഭിപ്രായം. വിദ്വാന്മാരുടെ അഭിപ്രായത്തെ മതം എന്ന് ഋഷിമാർ പറയുന്നു. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ഏതെങ്കിലും ഒരു അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. ആ അഭിപ്രായത്തെ പിൻപറ്റി ഒരു ജനസമൂഹം ജീവിക്കുമ്പോൾ അതൊരു മതമായി രൂപപ്പെടുന്നു. ഏതു മതത്തിനായാലും, ഞങ്ങൾ പറയുന്നതാണ്‌ ശരി, ഞങ്ങളുടെ പക്ഷത്തേയ്ക്ക്‌ ആളു വരണം. മറ്റേത്‌ നല്ലതൊക്കെ തന്നെയാണെങ്കിലും അവന്റേതിനേക്കാൾ നല്ലത്‌ എന്റേതാണ്‌ എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അങ്ങനെയുള്ള മതമാണ്‌ ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ തലവേദന.

യു.കലാനാഥൻ: സംഘടനകളെന്ന രൂപത്തിൽ ദൈവത്തിന്റെയും ആത്മീയാശയങ്ങളുടെയും പേരിൽ വ്യാഖ്യാനിക്കപ്പെടുന്ന സാമൂഹ്യ പ്രതിഭാസമാണ്‌ മതം. ആ അർത്ഥത്തിലാണ്‌ മതം ഒരു സാമൂഹ്യപ്രശ്നമായി മാറുന്നത്‌. സമൂഹത്തിലിടപെട്ട്‌ സാമൂഹ്യവിമർശനം നടത്തുന്നതിന്റെ ഉദ്ദേശം സമൂഹത്തിന്‌ ഗുണം ചെയ്യുക എന്നതാണ്‌. സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ഏറ്റവും ദോഷകരമായ പ്രതിഭാസങ്ങളെ തിരിച്ചറിഞ്ഞ്‌ അക്കാര്യങ്ങളിൽ ജനങ്ങൾക്കനുകൂലമായ പരിഹാരമുണ്ടാക്കലാണ്‌ ആ നിലക്ക്‌ ഞങ്ങളുടെ കടമ. ദോഷകരമല്ലാത്ത കാര്യങ്ങളെ രണ്ടാം ഘട്ടത്തിൽ ചർച്ചക്കെടുത്താൽ മതിയാകും. വിവിധമതങ്ങൾ കാട്ടുന്ന വിക്രിയകൾ പല തരത്തിലാണ്‌. അതുകൊണ്ട്‌ ചില മതങ്ങളെ കർശനമായി പല തലങ്ങളിലും വിമർശിക്കേണ്ടിവരും. ചില മതങ്ങളെ ചില കാര്യങ്ങളിൽ മത്രം വിമർശിച്ചാൽ മതിയാകും. ദൈവവിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, പ്രവാചകനിലുള്ള വിശ്വാസം, തനതായ ധാർമ്മിക നിയമങ്ങൾ - ഈ നാലു ഘടകങ്ങളും അടങ്ങിയ സംഘടിത രൂപത്തെയാണ്‌ ഞാനിവിടെ മതംകൊണ്ട്‌ ഉദ്ദേശിച്ചത്‌.

സ്വാമി: നമ്മൾ പറഞ്ഞ സ്വഭാവങ്ങൾ വച്ച്‌ പല രാഷ്ട്രീയപാർട്ടികളും മതമാണ്‌. മതങ്ങളുടെ പേരിലുണ്ടായ സംഘർഷങ്ങൾക്കു തുല്യമായ യാതന, രാഷ്ട്രത്തിനായി എന്നു പറഞ്ഞു നടക്കുന്ന രാഷ്ട്രീയപാർട്ടികളും സമൂഹത്തിനു നൽകിയിട്ടുണ്ട്‌. ഒന്നോ അതിലധികമോ സ്ഥാപകർ, പ്രവാചകർ, കൂട്ടായ വ്യക്തിത്വം എന്നിവയ്ക്കു പുറമെ നമ്മളിലേയ്ക്ക്‌ ചേർക്കുക, നമ്മുടെതല്ലാത്തതിനെ വിമർശിക്കുക തുടങ്ങിയ എല്ലാ മതലക്ഷണങ്ങളും രാഷ്ട്രീയപാർട്ടികൾക്കും ഇതര സംഘടനാ രൂപങ്ങൾക്കും കാണാം. യുക്തിവാദ പ്രസ്ഥാനമായാലും വ്യത്യാസമൊന്നുമില്ല.
'സ്വാമി ചിദാനന്ദപുരി' ഇത്തിരി വലുതായി എന്റെ ആശ്രമം, എന്റെ ശിഷ്യന്മാർ, എന്റെ ഭക്തന്മാർ എന്നൊരു ഗ്രൂപ്പ്‌ വളർന്നു വന്നാൽ മതലക്ഷണം വന്നു കഴിഞ്ഞു അവിടെ. പിന്നെ അസഹിഷ്ണുതയുണ്ടാകും. ഇതൊക്കെ നമ്മളിന്ന് കാണുന്നുണ്ട്‌ ചുറ്റിലും. എല്ലാം അനർത്ഥകരമാണ്‌. ഏതു വിഷയത്തിൽ ‘മമത്വം‘ വന്നാലും അതൊരു മതമായി മാറും. മതമുള്ള കാലത്തോളം സംഘർഷമാണ്‌. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്ന, കൊല്ലിക്കുന്ന എല്ലാ ഏർപ്പാടുകളേയും നമ്മൾ മതത്തിന്റെ അതേ ദൃഷ്ടിയിൽ നോക്കിക്കാണണം. ഐഡിയോളജി പഠിച്ചിട്ടല്ല ആരും സഹോദരങ്ങളുടെ കഴുത്തറുക്കാൻ പോകുന്നത്‌. നേതാവ്‌ ആഹ്വാനം ചെയ്തിട്ടാണ്‌. അങ്ങനെയുള്ളതെല്ലാം മതമാണ്‌.

കലാനാഥൻ: സ്വാമി പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. മതത്തെ എതിർക്കുന്നുവെന്നു ഭാവിക്കുന്ന, അല്ലെങ്കിൽ എതിർക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും ഇന്ന്‌ കൂടുതലും മതലക്ഷണങ്ങളാണ്‌ കാണിക്കുന്നത്‌.

സ്വാമി: നമ്മൾ മൂല്യങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കുക. ആ മൂല്യങ്ങളെ ഉയർത്താനുള്ള സദാചാരങ്ങളെ പ്രചരിപ്പിക്കുക. എന്തിന്റെ പേരിലായാലും ദുരാചാരങ്ങളെ, അനാചാരങ്ങളെ എതിർക്കുക.

കലാനാഥൻ: അതിന്‌ ആദ്യമായി ദുരാചാരങ്ങളും സദാചാരങ്ങളും തമ്മിൽ വേർത്തിരിക്കേണ്ടതുണ്ട്‌. ആ പ്രക്രിയയിൽ ചിലയിടത്തൊക്കെ യുക്തിവാദിയും വിശ്വാസിയും തമ്മിൽ തർക്കമുണ്ടാകാം. തർക്കവിഷയങ്ങൾ മാറ്റിവെച്ച്‌ തർക്കരഹിതമായവയിൽ ഊന്നി സാമൂഹ്യമാറ്റത്തിനു വേണ്ടി അവയെ ഉപയോഗിക്കുകയാണ്‌ ഗുണപ്രദമാകുക എന്നു തോന്നുന്നു.

ആത്മീയം :സ്വാമി: ആദ്ധ്യാത്മികത എന്നു പറഞ്ഞാൽ സത്യാന്വേഷണമാണ്‌. ആത്മ എന്ന ശബ്ദത്തിന്‌ ഉള്ളത്‌, ഉണ്മ എന്നൊക്കെയാണ്‌ ഉപനിഷത്‌ അതിനെ നിർവ്വചിക്കുന്ന സമയത്ത്‌ അർത്ഥം പറയുന്നത്‌. എന്താണ്‌ ഉണ്മ, എന്താണ്‌ സത്ത - അത്‌ ആത്മ. അതിനെ സംബന്ധിക്കുന്നത്‌ ആദ്ധ്യാത്മ. ഈ സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ആദ്ധ്യാത്മികത.
കലാനാഥൻ: സത്യാന്വേഷണം ആരെവിടെ നടത്തുന്നതും ഉചിതമായ കർമ്മമാണ്‌. സ്വാമി കേന്ദ്രീകരിക്കുന്നത്‌ ആദ്ധ്യാത്മികമായ സത്യാന്വേഷണത്തിലാവാം. ഭൗതികമായ സത്യാന്വേഷണവും അതുപോലെ തന്നെ മൂല്യവത്താണ്‌. സത്യാന്വേഷണത്തിന്റെ പടവുകൾ ചൂണ്ടിക്കാണിക്കലാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം യുക്തിവാദം. ആ അടിസ്ഥാനത്തിൽ പോയാൽ മാത്രമെ ശരിയായ നിഗമനത്തിലെത്താൻ കഴിയൂ. സംശയിക്കുക, ചോദ്യം ചെയ്യുക, താൽക്കാലിക നിഗമനത്തിലെത്തുക, നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുക, സിദ്ധാന്തം രൂപീകരിക്കുക, അതിനെ സാമാന്യവൽക്കരിക്കുക - ഇതാണ്‌ സത്യാന്വേഷണത്തിന്റെ ശാസ്ത്രീയമായ മാർഗ്ഗം.
സ്വാമി: യുക്തിപൂർവ്വമായ വിചാരം തന്നെയാണ്‌ വേദാന്തവും പറയുന്നത്‌. ശ്രോതവ്യഃ, മന്തവ്യഃ, നിദിധ്യാസിതവ്യഃ എന്നാണ്‌ വ്യക്തമായി ശ്രുതി ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അതപ്പടി നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.

കലാനാഥൻ: യുക്തിക്ക്‌ പരിമിതികളുണ്ട്‌. എല്ലാ കാര്യങ്ങളുടെയും അവസാന ഉത്തരം ഇന്നു തന്നെ കണ്ടെത്താൻ കഴിയുമെന്ന്‌ യുക്തിവാദി ശഠിക്കുന്നില്ല. ഇന്ന്‌ യുക്തിപൂർവ്വം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടാവാം. എല്ലാ കാലത്തും നാം അനുഭവിച്ചുപോന്ന കാര്യമാണിത്‌. അങ്ങനെ വരുമ്പോൾ അറിയാത്ത മണ്ഡലങ്ങളിലെ വിഷയങ്ങൾ തള്ളിക്കളയാതെ നാളെ വീണ്ടും യുക്തിപരമായി പഠിക്കേണ്ടതാണ്‌. എവിടെ യുക്തി പരാജയപ്പെടുന്നുവോ അവിടെ ആ യുക്തിക്ക്‌ മാത്രമെ നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. യുക്തിയുടെ അവലംബമില്ലാതെ ഒരു മുന്നേറ്റവും നമുക്കുണ്ടാക്കാൻ കഴിയില്ല.

സ്വാമി: ഇതിലേയ്ക്കു തന്നെയാണ്‌ നമ്മളും വിരൽ ചൂണ്ടിയത്‌. യുക്തിപൂർവ്വം ഇന്ന്‌ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമല്ല ഉള്ളത്‌. അതുകൊണ്ട്‌ അവയെ തള്ളിപ്പറയരുത്‌.

കലാനാഥൻ: യുക്തിവാദത്തിന്റെ പേരിലും നാസ്തികരുണ്ട്‌, കേവല വാദികളുണ്ട്‌. ചിലതിനെ അന്ധമായി എതിർക്കുന്നവർ. എന്നാൽ നാളെ യുക്തിപരമായ മാർഗ്ഗങ്ങളിലൂടെ ഈശ്വരനാണ്‌ ലോകം സൃഷ്ടിച്ചതെന്ന്‌ ബോധ്യപ്പെട്ടാൽ അതിനെ അംഗീകരിക്കുന്നതാണ്‌ യഥാർത്ഥ യുക്തിവാദം.

സ്വാമി: പക്ഷെ, വേദാന്തി അത്‌ അംഗീകരിക്കില്ല. ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന്‌ ഒരു വേദാന്തിയും പറഞ്ഞിട്ടില്ല, പറയില്ല. ആരെങ്കിലും അതു പറഞ്ഞാൽ അങ്ങനെ സൃഷ്ടിക്കുന്ന ഒരീശ്വരനെ ആരുണ്ടാക്കി എന്നു നമ്മൾ ചോദിക്കും.
കലാനാഥൻ: യുക്തിവാദി എന്ന നിലക്ക്‌ എന്റെ ചുറ്റുമുള്ള സമൂഹമാണ്‌ എനിക്ക്‌ പ്രധാനം. സമുഹജീവിതത്തിൽ വേദാന്തം ഉണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്‌. അത്‌ ചുരുക്കം ചില ആളുകളുടെ കയ്യിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌. നേരെമറിച്ച്‌ മതം എന്നു പറയുന്നത്‌ മൊത്തം സമൂഹത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്‌. വേദാന്തി പറയുന്ന അഭിപ്രായങ്ങളിൽ വിയോജിപ്പുകളുണ്ടായാൽ പോലും ഞാൻ അയാളെ എതിർക്കാൻ പോകുന്നില്ല. മതക്കാരന്റെ സാമൂഹ്യ ദുരിതമുണ്ടാക്കുന്ന അസംബന്ധങ്ങളെ ചോദ്യം ചെയ്ത്‌ ജനങ്ങളെ രക്ഷപ്പെടുത്തലാണ്‌ എനിക്ക്‌ പ്രധാനം. മതഭീകരവാദത്തിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ ഒരുമിച്ചു നിൽക്കേണ്ടവരാണ്‌ സ്വാമിയും ഞാനും പ്രതിനിധാനം ചെയ്യുന്ന രണ്ടുകൂട്ടരും എന്ന്‌ എനിക്കു തോന്നുന്നു.
------------------------
('പിറവി' എന്ന ഒരു പുതിയ മാഗസിനിൽ വന്ന ചർച്ചയിലെ ചില ഭാഗങ്ങൾ, ചിന്തകന്റെ പോസ്റ്റിൽ ഞാൻ എഴുതിയ കമന്റിനും അതിനു ചിന്തകൻ എഴുതിയ മറുപടിക്കും ഒരു വിശദീകരണം ആയി കണക്കാക്കിയാൽ മതി. അതിൽ കൂടുതൽ ഒരു ചർച്ചയും ഈ വിഷയത്തിൽ ഉദ്ദേശിക്കുന്നില്ല.)

Sunday, January 18, 2009

കബനി മുതൽ ശബരി വരെ

മലയാള മനോരമ ഓൺലൈൻ ന്യൂസ്‌ വായിക്കുമ്പോൾ പി.എ.ബക്കറിനെക്കുറിച്ച്‌ എൻ.ജയചന്ദ്രൻ തയ്യാറാക്കിയ ഒരു ലേഖനത്തിലേയ്ക്ക്‌ ഞാനറിയാതെ മൌസ്‌ നീങ്ങി. സിനിമാലോകവും സുഹൃത്തുക്കളും സൗകര്യപൂർവ്വം മറന്നുപോയ ആ പ്രതിഭയെക്കുറിച്ച്‌ ജീവിതസഖി അല്ലിയുടെ ഓർമ്മക്കുറിപ്പ്‌ വായിച്ചപ്പോൾ, ബക്കർജി പറഞ്ഞിരുന്ന ചില നേരമ്പോക്കുകൾ മനസിലുടെ കടന്നുപോയി.



ജോൺ എബ്രഹാം കഴിഞ്ഞാൽ മലയാളസിനിമാലോകത്തെ വിപ്ലവകാരി പി.എ.ബക്കർ ആണെന്നതിൽ സിനിമയെക്കുറിച്ചറിയുന്നവർക്ക് സംശയമുണ്ടാവില്ല. ഓളവും തീരവും ആണ്‌ മുഴുവനായും പുറംലോക ചിത്രീകരണത്തിലൂടെ ജനങ്ങളിലേക്കെത്തിയ ആദ്യ മലയാള ചിത്രം. സിനിമാലോകത്ത്‌ ഇത്രയധികം ഹൈന്ദവരാജാക്കന്മാരുണ്ടായിട്ടും, ശ്രീനാരായണഗുരുദേവനെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിച്ചത്‌ ബക്കർജിയായിരുന്നു. അടിച്ചമർത്തപ്പെട്ടിരുന്ന ഒരു വിഭാഗം ജനങ്ങളെ ആത്മീയമായും സാമൂഹികമായും ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധിജിയ്ക്കും മുൻപേ പ്രയത്നിച്ചിരുന്ന ഒരു സാമൂഹികപരിഷ്കർത്താവാണ്‌ ഗുരുദേവൻ എന്നൊക്കെ വടക്കൻ ലോബിയെ പറഞ്ഞു മനസ്സിലാക്കാൻ പ്രേംനസീറിനു കഴിഞ്ഞതുകൊണ്ടാണ്‌ ആ പടത്തിന്‌ കേന്ദ്ര സർക്കാരിന്റെ അവാർഡ്‌ ലഭിച്ചത്‌.

'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയ്ക്ക്‌ സംസ്ഥാന സർക്കാരിന്റെ അവാർഡ്‌ ലഭിച്ചപ്പോൾ, 'വിപ്ലവകാരികളെ പോലീസ്‌ വെടിവെച്ചുകൊല്ലുമെന്ന ഒരു പാഠം ഈ സിനിമയിലുണ്ട്‌', അതുകൊണ്ട്‌ ഈ സിനിമയ്ക്ക്‌ അവാർഡ്‌ കൊടുത്തത്‌ വളരെ നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ചിരിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞത്‌.



ഒരിക്കൽ, 'കബനീ നദി ചുവന്നപ്പോൾ' എന്ന സിനിമയുടെ ഒരു പ്രദർശനം ബാംഗ്ലൂരിൽ വെച്ച്‌ നടത്തിയതിനുശേഷം, നിർമ്മാതാവും, സംവിധായകനും (പവിത്രനും, ബക്കർജിയും) അതിൽ പങ്കെടുത്ത്‌ മറ്റു സുഹൃത്തുക്കളുമായി തിരിച്ചു വരികയായിരുന്നു. വിപ്ലവകാരികളുടെ തമാശയും പാട്ടും നടക്കുന്നതിനിടയിൽ എങ്ങിനെയോ അത്‌ അയ്യപ്പസ്തുതിഗീതങ്ങളിലേയ്ക്ക്‌ കടന്നു. അത്‌ അയ്യപ്പചരിതത്തെ കളിയാക്കുന്ന രീതിയിലുള്ള ചില മുദ്രാവാക്യം വിളികളായിമാറിയപ്പോൾ, വാൻ ഓടിച്ചിരുന്ന ഡ്രൈവർ, "വിശ്വാസമില്ലെങ്കിലും ഇങ്ങനെ കളിയാക്കണ്ടട്ടാ" എന്നു പറഞ്ഞു. ആ സമയം വാഹനം കേരളത്തിന്റെ വനാതിർത്തിയിലേയ്ക്കു കടന്നിരുന്നു. അൽപ നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ പെട്ടെന്ന്‌ വണ്ടി നിർത്തി. “എന്താ“, എന്ന്‌ ഒരു ശരണം വിളി പോലെ, എല്ലാവരും ഒരുമിച്ച്‌ ചോദിച്ചു. ഡ്രൈവർ ഒന്നും മിണ്ടുന്നില്ല. വിപ്ലവകാരികൾ റോഡിലേക്കൊന്ന്‌ എത്തി നോക്കി. അതാ റോഡിനു നടുവിൽ ഒരു പുലി ഇവരെത്തന്നെ കാത്തു നിന്നപോലെ വഴി തടഞ്ഞു നിൽകുന്നു. ആർക്കും ഒന്നും മിണ്ടാൻ കഴിയുന്നില്ല. പുലി സാവധാനം വണ്ടിയുടെ അടുത്തേയ്ക്കു നടന്നു നീങ്ങി. എല്ലാവരും വണ്ടിയുടെ സൈഡിലെ ചില്ലുകൾ കയറ്റി. പുലി വണ്ടിയുടെ ചുറ്റും ഒന്നു വലംവെച്ചു. സാവധാനം കാട്ടിലേയ്ക്ക്‌ തിരിച്ചു നടന്നു. അതിനുശേഷം താഴ്‌വാരത്ത്‌ എത്തി ഒരു കട്ടൻചായക്ക് ഓർഡർ കൊടുക്കുന്നതുവരെ ആരും ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഈ സംഭവത്തിനുശേഷം വിപ്ലവകാരിയായിരുന്ന പവിത്രൻ (സിനിമാ സംവിധായകൻ) ശബരിമലയ്ക്ക്‌ പോകാൻ വ്രതമെടുത്ത്‌ മാലയിട്ടു. സ്വാഭാവികമാണെന്നു തോന്നാവുന്ന ഈ കാര്യത്തിൽ അയ്യപ്പന്റെ പങ്ക് എന്താണെന്ന്‌ ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന്‌ ബക്കർജി പറയുമായിരുന്നു.

ലക്ഷങ്ങൾക്ക്‌ മകരജ്യോതി ദർശന പുണ്യം. കോടികളുടെ പുണ്യം ആർക്ക് ?

കോടികൾ ചിലവാക്കി ലക്ഷങ്ങൾ പുണ്യം നേടി?????? (മലയാള മനോരമ)
നടവരവ്‌ 100 കോടിയിൽ പരം, അരവണ തുടങ്ങിയ മറ്റു സാധനങ്ങളുടെ വിറ്റു വരവും വഴിപാടുകളും വേറെ. ഇത്‌ ശബരിമലയിലെ കാര്യം മാത്രം. ഇനി എങ്ങിനെ കീശ നിറക്കാമെന്നുള്ള ചിന്തകളാണ്‌. വികസന പ്രവർത്തനങ്ങൾ, ഭക്തർക്കുവേണ്ട സൗകര്യം ഒരുക്കൽ തുടങ്ങി എന്തെല്ലാം . മകരവിളക്കു കഴിഞ്ഞ ഉടനെ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്ന്‌ പത്രത്തിലൂടെ നമ്മളും അറിയുന്നുണ്ട്‌. 99% ദേവസം ജോലിക്കാരും അഴിമതിക്കാരാണെന്നു മന്ത്രിയുടെ പ്രസ്ഥാവനയുള്ളപ്പോൾ ആരേയും പേടിക്കേണ്ടതില്ല. അയ്യപ്പൻ ഇതൊന്നും ചോദിക്കാൻ മലയിറങ്ങി വരില്ലെന്ന്‌ ഇക്കൂട്ടർക്കെല്ലാം അറിയാവുന്നതുകൊണ്ട്‌ അഴിമതിക്ക്‌ കുറവൊന്നും അടുത്തകൊല്ലവും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഈ തുക എങ്ങിനെ ചിലവാക്കുന്നു എന്നറിയാൻ ഭക്തരായ പൊതുജനങ്ങൾക്കെങ്കിലും അവകാശമില്ലേ. ഇത്രയും കോടികൾ വരവുള്ള സ്ഥലത്ത്‌ ഭക്തന്മാർക്ക്‌ ആവശ്യത്തിന്‌ കുടിവെള്ളമോ വിസർജ്ജനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട സൗകര്യങ്ങളോ തിരക്ക്‌ നിയന്ത്രിക്കുന്നതിനുവേണ്ട സ്ഥലസൗകര്യങ്ങളോ അവിടെ ലഭ്യമാക്കുന്നില്ല എന്നാണ്‌ അറിയുന്നത്‌. ഞാനൊരു പാർട്ടൈം അയ്യപ്പ ഭക്തനല്ലാത്തതുകൊണ്ട്‌ ഇതൊന്നും ചോദിക്കാനുള്ള അവകാശമില്ല. എങ്കിലും..............

Monday, September 1, 2008

സൂരജിന്‌ ഒരു വിശദീകരണം.

എന്റെ ദൈവത്തെത്തേടി-3 ല്‍ സൂരജ്‌ എഴുതിയ ഒരു കമന്റിന്റെ ഭാഗമാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

ചരിത്രവിശകലനത്തിന്റെ കാചത്തിനു കീഴില്‍ ഈ വ്യവസ്ഥാപിത ‘വ്യാസവിരചിത മഹാഭാരത’മെന്ന സങ്കല്‍പ്പം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്‍. വേദങ്ങളെ വിഭജിച്ച(ക്രോഡീകരിച്ച)വന്‍ ആണ് വ്യാസന്‍. ആ വ്യാസനാല്‍ സംസ്കരിക്കപ്പെട്ട ‘ഗീത’യില്‍ എന്തേ വേദങ്ങളെ ഉപേക്ഷിപ്പാന്‍ കല്പന വന്നു ? എന്ന ചോദ്യമുണ്ട്. ചോദിക്കുന്നില്ല, കാരണം വ്യാസന്‍ ആണ് ഇന്നു കാണുന്ന രൂപത്തിലുള്ള മഹാഭാരതമോ ഗീതയോ എഴുതിയത് എന്ന സങ്കല്പം ശരിയല്ല എന്ന് ചരിത്രം പറയുന്നു.ഒന്‍പതിനായിരത്തോളം ശ്ലോകങ്ങള്‍ ഉള്ള ജയ എന്നുപേരായ ഒരു യുദ്ധകഥയാണ് വ്യാസന്‍ എഴുതിയതെന്ന് ഭാരതം ആദി പര്‍വ്വം തന്നെ സാക്ഷ്യപ്പെടുത്തുന്നു. (ഏതാണ്ട് 900 ബി.സി.) ജനമേജയന്റെ സര്‍പ്പസത്രത്തിന്റെ സമയത്ത് വൈശമ്പായനന്‍ ഈ കഥ ഉപദേശിക്കുമ്പോള്‍ അതു കാല്‍ ലക്ഷം ശ്ലോകങ്ങളായി. ഉഗ്രശ്രവസ്സിന്റെ മഹാഭാരതത്തിനു ശ്ലോകങ്ങള്‍ 1ലക്ഷത്തിനടുത്ത്. പാരസികരെയും ഹൂണന്മാരെയും കുറിച്ചൊക്കെയുള്ള യുദ്ധരംഗത്തെ പരാമര്‍ശങ്ങള്‍ ഒരുപാടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, ഈ കൃതിയുടെ ‘എഡിറ്റിംഗ്’ ഏ.ഡി 400 വരെയും നടന്നിട്ടുണ്ടാകാം എന്നാണ്

മുകളിലത്തെ സൂരജിന്റെ പ്രസ്താവന വായിച്ചപ്പോള്‍, ഇത്രയും അടിസ്ഥാനരഹിതമായ ഒരു ഇതിഹാസത്തിന്റെ സന്ദേശമാണോ ഈ 'ഭഗവദ്‌ഗീത' എന്ന്‌ അല്‍പം ജാള്യതയോടെയാണ്‌ ചിന്തിച്ചത്‌. എങ്കിലും എന്റെ കുനുഷ്‌ടുവാദ വീക്ഷണത്തില്‍ ഒരു മറുപടി എഴുതിവെച്ചിരുന്നത്‌ ഇങ്ങിനെയായിരുന്നു

ഒരു കലാസൃഷ്ടിയ്ക്ക്‌ കാലാകാലങ്ങളായി ആശയത്തിനും സന്ദര്‍ഭത്തിനും ഒരു മാറ്റവും ഇല്ലാതെ ആകാരം മാത്രം വ്യത്യാസപ്പെടുക എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. മഹാഭാരതം വായിക്കുന്നവര്‍ അത്‌ വായിച്ച്‌ തല്‍പര്യം വര്‍ദ്ധിക്കുമ്പോള്‍ അതില്‍ കുറച്ച്‌ ശ്ലോകം കൂടി എഴുതി ചേര്‍ക്കും. അങ്ങിനെ ആ ഇതിഹാസം വികാസം പ്രാപിച്ചുവന്നു. വ്യാസമഹര്‍ഷിക്കുവേണ്ടി പിന്നീടുവന്ന കവികള്‍ (അവരുടെ പേര്‌ വെളിപ്പെടുത്താതെത്തന്നെ) ഇത്രയും ശ്ലോകങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ നമസ്കരിക്കണം. പിന്നീടെന്തേ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ വര്‍ദ്ധിക്കാത്തത്‌ എന്നത്‌ എന്റെ ചെറിയ മനസ്സിലെ ഒരു സംശയം മാത്രമാണ്‌. പദസമ്പത്തുള്ള ബ്ലോഗന്മാര്‍ മാത്രം ഒന്നു മനസ്സുവെച്ചാല്‍ മഹാഭാരതം ഇനിയും വലുതായേനേ. പക്ഷെ എന്തു ചെയ്യാം. എഴുതിക്കഴിയുമ്പോള്‍ അതിന്റെ അടിയില്‍, എഴുതിയത്‌: --- -- മോന്‍ എന്ന്‌ നിര്‍ബ്ബന്ധമായും ചേര്‍ക്കണമല്ലോ.

മുകളില്‍ പറഞ്ഞ എന്റെ വാക്കുകള്‍ക്ക്‌ ഒരു അടിസ്ഥാനവും ഇല്ല. അതുപോര. ആധികാരികതയുള്ള ഒരു വിശദീകരണം കിട്ടണം എന്നു കരുതിയിരിക്കുമ്പോഴാണ്‌, എന്റെ മനസ്സിലെ ചോദ്യം വേറൊരാള്‍ അമൃത റ്റി.വി. യിലൂടെ ചോദിക്കുന്നത്‌.

അമൃത റ്റി.വി. യില്‍ 'ഭാരത ദര്‍ശ്ശനം' എന്ന ഒരു പരിപാടിയുണ്ട്‌ എന്ന്‌ അറിയാമെങ്കിലും മിക്കവാറും അത്‌ കേള്‍ക്കാന്‍ സാധിക്കാറില്ല. ആ സമയത്ത്‌ ജോലിക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിക്കും. പക്ഷെ 28-08-08 ന്‌, Portable MP3 player ല്‍ റെക്കോര്‍ഡ്‌ ചെയ്താല്‍ സമയം കിട്ടുമ്പോള്‍ കേള്‍ക്കാമല്ലോ എന്ന്‌ ഒരു ബോധോദയമുണ്ടായതുകൊണ്ട്‌ അത്‌ റെക്കോര്‍ഡ്‌ ചെയ്തു. നമ്മള്‍ ആഗ്രഹിക്കുന്ന ഒരു വിഷയം അതും മനസ്സിന്‌ സംതൃപ്തി നല്‍കുന്നതുമായിട്ടുള്ള ഈ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌ എന്താണ്‌. ഇതിനെ 'ഇന്‍ഡ്യൂഷ്യന്‍' എന്ന്‌ വിളിക്കാമോ എന്നറിയില്ല.

സുജീര്‍ ശര്‍മ്മ - ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയാണ്‌. അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ ശ്രീ തുറവൂര്‍ വിശ്വംഭരന്‍ മാഷ്‌ പറയുന്ന മറുപടിയാണ്‌ ഞാന്‍ ഇവിടെ പകര്‍ത്തുന്നത്‌ .

ചോദ്യം : ചരിത്രകാരന്മാര്‍ മഹാഭാരതത്തിന്റെ രചനയില്‍ 3 ഘട്ടങ്ങളായുള്ള വികാസത്തിന്റെ സാധ്യത പറയുന്നുണ്ടല്ലോ. ഈ അഭിപ്രായത്തോട്‌ അങ്ങയുടെ പ്രതികരണം എന്താണ്‌

ഉത്തരം : ജയം - ഭാരതം - മഹാഭാരതം. അതാണ്‌ ഈ മുന്നു ഘട്ടം. ഇതെല്ലാം പര്യായങ്ങളാണ്‌. ഉദാഹരണത്തിന്‌, കേരളാ യൂണിവേഴ്‌സിറ്റി ഒരു കളിയില്‍ ജയിക്കുമ്പോള്‍ 'കേരളയ്ക്കു ജയം'. മഹത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജയിച്ചാല്‍, എം.ജി.യ്ക്കു ജയം. എന്നു പറയുന്നതുപോലെ മുഴുവനും എഴുതാതെ ചുരുക്കി എഴുതുന്നതാണ്‌.പത്മനാഭന്‍ നായര്‍, വെറുതെ 'നായരെ' എന്നു വിളിക്കും. അത്‌ ജാതിപ്പേരാണ്‌. ഇവിടെ പത്മം വേറെ, നാഭന്‍ വേറെ, നായര്‍ എന്നു പറയുന്നത്‌ വേറെ എന്നു പറയുമ്പോള്‍ എങ്ങിനെ മനസ്സിലാക്കണം. ഇത്‌ എല്ലാം ചേരുമ്പോഴാണ്‌ ഒന്നാകുന്നത്‌. ഇതെല്ലാം വേറെ വേറെയായിക്കണ്ടത്‌, ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും പണ്ഡിതന്മാര്‍ വായിച്ചിട്ട്‌ വട്ട്‌ പിടിച്ചപ്പോള്‍ സൂചിപ്പിച്ചിട്ടുള്ളതാണ്‌. മാഹാഭാരതത്തിലെ കഥയുടെ സങ്കീര്‍ണ്ണതയും, അതിലെ ദര്‍ശ്ശനത്തിലെ സങ്കീര്‍ണ്ണതയും, അതിലെ ഉപാദ്ധ്യായങ്ങളുടെ വൈവിദ്ധ്യവും, കഥാപാത്രങ്ങളുടെ അസങ്കേതയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പാശ്ചാത്യ പണ്ഡിതന്മാര്‍ പറഞ്ഞുണ്ടാക്കിയിട്ടുള്ളതാണ്‌ ഇതെല്ലാം. ശരിയാണ്‌, ജയം എന്ന്‌ പേരുണ്ട്‌, ഭാരതം എന്ന്‌ പേരുണ്ട്‌, മഹാഭാരതം എന്നും പേരുണ്ട്‌.ഒരു ഉദാഹരണം: കൃഷ്ണകുമാറിനെ വീട്ടില്‍ എന്താണ്‌ വിളിക്കുക. "കിച്ചു" എന്നായിരിക്കും. അപ്പോള്‍ കിച്ചു വേറെ, കൃഷ്ണന്‍ വേറെ, കുമാര്‍ വേറെ എന്നാവില്ല. ഇയാള്‍ ആദ്യം കിച്ചു ആയിരുന്നു. അതില്‍നിന്നും പുനര്‍ജനിച്ചതല്ലല്ലോ കൃഷ്ണന്‍. അങ്ങനെ പറയുന്നതുപോലത്തെ അത്ര ലളിതമായ ഒരു മൗഢ്യമാണ്‌ ഇവരുടെ ഈ കണ്ടുപിടുത്തം. ജയം എന്നു പറയുന്നത്‌ 8000 ശ്ലോകത്തില്‍ എഴുതിയതായിരുന്നു. പിന്നെ ഭാരതം എന്നു പറഞ്ഞിട്ട്‌ 24000 ശ്ലോകമായി. പിന്നെ മഹാഭാരതം എന്ന പേരില്‍ അത്‌ ഒരു ലക്ഷം ശ്ലോകമായി. ഇതെല്ലാം മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതാണ്‌. എന്താ, മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തോ ഇതൊക്കെ എഴുതി ചേര്‍ക്കാന്‍. ഏതു കൃതിയില്‍ ഏതു സ്ഥലത്ത്‌ ഒരു ഗ്രന്ഥ രചനയുടെ ചരിത്രത്തില്‍ ഇങ്ങനെ എഴുതി ചേര്‍ത്തിട്ടുണ്ട്‌. വാത്മീകി രാമായണത്തില്‍ കുറെ എഴുതി ചേര്‍ക്കാമായിരുന്നില്ലേ. ഋഗ്വേദത്തിലേയ്ക്ക്‌ ഇങ്ങനെ തലങ്ങും വിലങ്ങും എഴുതി ചേര്‍ക്കാമായിരുന്നില്ലേ. അഥര്‍വ്വ വേദത്തിലേയ്ക്ക്‌, ബ്രാഹ്മണങ്ങളിലേയ്ക്ക്‌, ആരണ്യകങ്ങളിലേയ്ക്ക്‌, ഉപനിഷത്തില്‍ സ്ഥലം ഇഷ്ടം പോലെ കിടക്കുകയല്ലേ. ചെറിയ ഉപനിഷത്തുക്കള്‍ ഒരുപാടുണ്ട്‌. അതിലൊക്കെ എഴുതി കൂട്ടിച്ചേര്‍ക്കാമായിരുന്നില്ലേ. എന്തേ അതൊന്നും ചെയ്യാതിരുന്നത്‌. ഈ മഹാഭാരതത്തില്‍ മാത്രം ഇങ്ങനെ എഴുതിചേര്‍ത്ത്‌ എഴുതിചേര്‍ത്ത്‌ പോയത്‌. വായിച്ചിട്ടു മനസ്സിലായില്ല. അത്രേയുള്ളൂ കാര്യം. ഈ വായിച്ചിട്ടു മനസ്സിലാവാത്തതിന്റെ അമ്പരപ്പില്‍ നിന്നാണ്‌ ഇതെല്ലാം വ്യാഖ്യാനിച്ചിട്ടുള്ളത്‌. അവര്‍ ഏറ്റവും വലിയ ഒരു കൃതി കണ്ടിരിക്കുന്നത്‌ 'ഇലിയഡ്‌' ആണ്‌. ഈ അമ്പരപ്പില്‍ നിന്നാണ്‌ ഇത്തരം പ്രസ്താവനകള്‍ ഉണ്ടായത്‌. ഇതെല്ലാം അടിസ്ഥാനരഹിതമാണ്‌. പരമ ബുദ്ധിശൂന്യമാണ്‌.

മഹാഭാരതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഞങ്ങള്‍ക്ക്‌ എഴുതി അറിയിക്കുക. ഞങ്ങളുടെ വിലാസം: പ്രൊഡ്യൂസര്‍, ഭാരത ദര്‍ശ്ശനം, അമൃത റ്റി.വി., വഴുതക്കാട്‌, തിരുവനന്തപുരം. ഇത്രയും പറഞ്ഞ്‌ ആഗസ്റ്റ്‌ 28ആം തിയ്യതിയിലെ ആ സംഭാഷണം അവസാനിച്ചു.